പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭീതിയിലാക്കി ഇറാൻ ബഹ്റൈനും കുവൈത്തിനും നേരെ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ബഹ്റൈൻ പ്രതിരോധ സേന മിക്ക ആക്രമണങ്ങളെയും തകർത്തുവെങ്കിലും, മുഹറഖിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.
മനാമ: ഒരിടവേളയ്ക്ക് ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭീതിയിലേക്ക്. ഞായറാഴ്ച പുലർച്ചെ ബഹ്റൈനിൽ രണ്ടുതവണയാണ് വ്യോമാക്രമണ മുന്നറിയിപ്പിന്‍റെ സൈറണുകൾ മുഴങ്ങിയത്. സാധാരണക്കാരെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്തുവിട്ട നിരവധി മിസൈലുകളും ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. എന്നാൽ, ആക്രമണത്തിൽ ബഹ്റൈനിലെ മുഹറഖ് ഗവർണറേറ്റിലുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സിവിൽ ഡിഫൻസ് അടക്കമുള്ള ബന്ധപ്പെട്ട സുരക്ഷാ അധികൃതർ സ്ഥലത്തെത്തി ആവശ്യമായ മുൻകരുതലുകളും തുടർനടപടികളും സ്വീകരിച്ചിട്ടുണ്ട്.

