സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ നടപടികളുടെ ഭാഗമായി തൃശ്ശൂരില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 320 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.രണ്ട് യുവതികള്‍ ഉള്‍പ്പെടെ അഞ്ച് പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.
പാലക്കാട് മുതലമടയിലെ ഒരു റിസോർട്ടില്‍ ലഹരി ഉപയോഗിച്ച ശേഷം തൃശ്ശൂരിലേക്ക് മടങ്ങുകയായിരുന്ന സംഘത്തെ വാണിയംപാറയില്‍ വെച്ചാണ് പൊലീസ് തടഞ്ഞത്. കാക്കശ്ശേരി സ്വദേശി ഷിഫാസ്, നമ്പഴിക്കോട് സ്വദേശി ജിഷ്ണു, ഗുരുവായൂർ സ്വദേശികളായ വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് ആദ്യം പിടിയിലായത്. പരിശോധനയ്ക്കിടെ യുവതികളില്‍ ഒരാളുടെ ശരീരത്തില്‍ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍ രണ്ട് ഗ്രാം എംഡിഎംഎ കണ്ടെത്തി. തുടർന്ന് പണ്ടാരക്കാടുള്ള ഷിഫാസിന്റെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 18 ഗ്രാം എംഡിഎംഎ കൂടി പൊലീസ് കണ്ടെടുത്തു.
ഇതിനിടെ, പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഷിഫാസിന്റെ സുഹൃത്തായ സുമേഷ് വീട്ടില്‍ നിന്ന് വലിയ അളവില്‍ എംഡിഎംഎ മറ്റൊരിടത്തേക്ക് മാറ്റിയെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാവക്കാട് പഞ്ചാരമുക്കിലെ ഒരു അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പില്‍ നടത്തിയ റെയ്ഡില്‍ 300 ഗ്രാം എംഡിഎംഎ കൂടി പിടിച്ചെടുത്തു. ലഹരിമരുന്ന് ഇവിടെ എത്തിച്ച സുമേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങളും ചാറ്റ് രേഖകളും പരിശോധിച്ച് ലഹരിക്കടത്ത് ശൃംഖലയുടെ ഉറവിടവും വിതരണ സംവിധാനവും കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

