പേരാവൂർ: മട്ടന്നൂർ – മാനന്തവാടി നിർദ്ധിഷ്ട നാലുവരിപ്പാതയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഇലവൻ വൺ (11-1) നോട്ടിഫിക്കേഷനിൽ ഉൾപ്പെടാത്തവരുടെ പരാതികളിന്മേലുള്ള അവസാനഘട്ട ഹിയറിംഗ് പേരാവൂരിൽ സമാപിച്ചു. ജൂൺ 22-ന് കൊട്ടിയൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച ഹിയറിംഗ് നടപടികളാണ് വിവിധ സ്ഥലങ്ങളിലെ പര്യടനത്തിന് ശേഷം പൂർത്തിയായത്.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായി വികസിപ്പിക്കുന്ന ഈ റോഡിന് 63.5 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ ചുരം ഒഴികെയുള്ള മട്ടന്നൂർ മുതൽ അമ്പായത്തോട് വരെയുള്ള ഭാഗമാണ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്നത്. അമ്പായത്തോട് മുതൽ മട്ടന്നൂർ വരെയുള്ള പാതയ്ക്കായി 2,568 കുടുംബങ്ങളുടെ ഭൂമിയാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഇതിൽ ആദ്യ വിജ്ഞാപനത്തിൽ ഉൾപ്പെടാതിരുന്ന 525 കുടുംബങ്ങളെയാണ് സ്പെഷ്യൽ തഹസിൽദാർ ജയരാജിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം നേരിട്ട് കേട്ടത്.
പദ്ധതിയുടെ ഭാഗമായി 639 വീടുകളെ ബാധിക്കുമെന്നാണ് കണക്ക്. ഇതിൽ 380 വീടുകൾ പൂർണ്ണമായും 259 വീടുകൾ ഭാഗികമായും നഷ്ടപ്പെടും. ഹിയറിംഗ് പൂർത്തിയായ സാഹചര്യത്തിൽ അടുത്ത ഘട്ടമായി സബ് ഡിവിഷൻ സർവ്വേ നടത്തി ഭൂമി അളന്നു തിട്ടപ്പെടുത്തുന്ന നടപടികൾ ആരംഭിക്കും. ഹിയറിംഗിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് രേഖകൾ സഹിതം തലശ്ശേരി എൽ.എ (LA) എയർപോർട്ട് തഹസിൽദാർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ജിൽസ് എം. മേക്കൽ, എസ്.എം.കെ. മുഹമ്മദലി, ആക്കൽ രാജൻ, പൊയിൽ അബൂബക്കർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

