കൊട്ടിയൂർ : വയനാടിനെയും കണ്ണൂർ ജില്ലയെയും ബന്ധിപ്പിക്കുന്ന കൊട്ടിയൂർ പാൽചുരത്തിൽ ശക്തമായ മണ്ണിടിച്ചിൽ. ചുരത്തിലെ ചെകുത്താൻ റോഡിന് സമീപം ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. റോഡിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞുവീണതിനെത്തുടർന്ന് പാതയിലുടനീളം ഗതാഗതം പൂർണ്ണമായും നിലച്ചു.
നിലവിൽ ഈ പാതയിലൂടെ ഒരു വാഹനത്തിനും കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് ഇനിയും മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഉടൻ ആരംഭിക്കുമെങ്കിലും പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയർത്തുന്നുണ്ട്.
പാൽചുരം വഴി യാത്ര ചെയ്യാനിരിക്കുന്നവർ യാത്ര ഒഴിവാക്കണമെന്നും പകരം ബദൽ പാതകൾ ഉപയോഗിക്കണമെന്നും പോലീസ് അറിയിച്ചു. വനമേഖലയോട് ചേർന്നുള്ള ഭാഗമായതിനാൽ രാത്രികാലങ്ങളിൽ ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടകരമാണെന്നും യാത്രികർ തീവ്ര ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
