സുൽത്താൻ ബത്തേരി: കമ്പനിയുടെ സെർവറിലുണ്ടായ സാങ്കേതിക തകരാർ മൂലം മാത്രമാണ് ഉപഭോക്താക്കളുടെ സിബിൽ (CIBIL) റിപ്പോർട്ടുകളിൽ വ്യാജ എൻട്രികൾ പ്രത്യക്ഷപ്പെട്ടതെന്ന് ശ്രീറാം ഫിനാൻസ് അധികൃതർ വാർത്താക്കുറിപ്പിലൂടെ വിശദീകരിച്ചു.
ഉപഭോക്താക്കളുടെ പേരിൽ പുതിയതായി പണമോ വായ്പയോ അനുവദിച്ചിട്ടില്ലെന്നും, ഡാറ്റയിലുണ്ടായ സാങ്കേതിക മിസ് മാച്ച് മൂലമുണ്ടായ ഡബിൾ എൻട്രി മാത്രമാണിതെന്നും കമ്പനി വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾക്ക് വായ്പയ്ക്ക് ശ്രമിക്കുന്നവരുടെ സിബിൽ തകരാറുകൾ 24 മുതൽ 48 മണിക്കൂറിനുള്ളിൽ മുൻഗണനാടിസ്ഥാനത്തിൽ പരിഹരിച്ചു നൽകും. ബാക്കിയുള്ള എല്ലാ സിബിൽ റിപ്പോർട്ടുകളിലെയും പിഴവുകൾ 7 ദിവസത്തിനകം സിസ്റ്റം സെർവർ ടീം പൂർണ്ണമായും തിരുത്തി സ്കോർ പുനഃസ്ഥാപിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു.
മുൻപ് വായ്പയെടുക്കുകയോ ജാമ്യക്കാരാവുകയോ (Guarantor) ചെയ്തിട്ടുള്ളവരുടെ ഡാറ്റയിലാണ് ഈ സാങ്കേതിക പിഴവ് സംഭവിച്ചിട്ടുള്ളത്. ഇത് അഖിലേന്ത്യാ തലത്തിൽ കമ്പനി സെർവറിലുണ്ടായ ഡാറ്റാ മാറ്റങ്ങളുടെ ഭാഗമാണ്. ഗൂഗിൾ പേ പോലെയുള്ള ആപ്പുകളിൽ മാസത്തിലൊരിക്കൽ മാത്രം സിബിൽ അപ്ഡേഷൻ വരുന്നതിനാലാണ് പലരുടെയും വിവരങ്ങൾ തിരുത്തിയിട്ടും ഇപ്പോഴും പഴയപടി കാണിക്കുന്നത്. പോലീസ് അധികാരികളെ അടക്കം വിഷയം ധരിപ്പിച്ചിട്ടുണ്ടെന്നും പരാതികൾ പരിഹരിക്കാൻ ഹെൽപ്പ് ലൈൻ സംവിധാനം ഏർപ്പെടുത്തിയതായും കമ്പനി കൂട്ടിച്ചേർത്തു.
