തിരുവനന്തപുരം: ജിഎസ്എൽവി-എഫ്17 ദൗത്യവിജയത്തിൽ പ്രതികരണവുമായി ഐഎസ്ആർഒ ചെയർമാൻ വി നാരായണൻ. വിജയം ടീം വർക്കിന്റെയും സ്മാർട്ട് വർക്കിന്റെയും ഫലമെന്ന് വി നാരായണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പെർഫക്ട് ലോഞ്ചാണ് നടന്നത്. ലക്ഷ്യമിട്ടതിനേക്കാൾ മികച്ച ഭ്രമണപഥത്തിലാണ് ഉപഗ്രഹത്തെ സ്ഥാപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
170 X 29000 കിലോമീറ്റർ പരിക്രമണപഥമാണ് ലക്ഷ്യമിട്ടതെന്നും 171 X 31200 കിലോമീറ്റർ ഭ്രമണപഥത്തിലാണ് എത്തിച്ചതെന്നും വി നാരായണൻ പറഞ്ഞു. ഇതോടെ ഉപഗ്രഹത്തിന്റെ പ്രവർത്തന കാലാവധി കൂടുതൽ കിട്ടുമെന്നും അദ്ദേഹം അറിയിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽനിന്ന് ഇന്ന് പുലർച്ചെ 2:55നായിരുന്നു വിക്ഷേപണം നടന്നത്. ഇരുപത്തിയേഴര മണിക്കൂർ നീണ്ട കൗണ്ട് ഡൗണിന് ശേഷമായിരുന്നു വിക്ഷേപണം. രാജ്യസുരക്ഷ മുതൽ ദുരന്തനിവാരണം വരെ വിവിധ മേഖലകളിൽ മുതൽക്കൂട്ടാകേണ്ട ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചിരിക്കുന്നത്. ഭൂസ്ഥിര പരിക്രമണപഥത്തിൽനിന്ന് മുഴുവൻ സമയം ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ ദൗത്യം.
