കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് കർശന ശിക്ഷ വിധിച്ച് കോടതി. വെള്ളമുണ്ട കട്ടയാട് തോലൻ വീട്ടിൽ അജ്നാസ് എന്ന അജി (26) യെയാണ് ഐ.പി.സി. വകുപ്പുകളും പോക്സോ ആക്ടും പ്രകാരം വിവിധ വകുപ്പുകളിലായി 47 വർഷത്തെ തടവിനും 2,50,000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ. സുനിൽ കുമാർ ശിക്ഷിച്ചത്.
2021 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അന്നത്തെ കമ്പളക്കാട് സ്റ്റേഷൻ ഇൻസ്പെക്ടർ (എസ്.എച്ച്.ഒ.) എം.എ. സന്തോഷ് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർ പി.എ. അജിത്ത് അന്വേഷണ സംഘത്തെ സഹായിച്ചു. കേസിൽ പ്രോസിക്ക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി. ബബിത കോടതിയിൽ ഹാജരായി.
