ആലപ്പുഴ: യു.പി.ഐ (UPI) പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 15-ന് സംസ്ഥാന വ്യാപകമായി യു.പി.ഐ ഇടപാടുകൾ ബഹിഷ്കരിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അറിയിച്ചു. ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ ആഹ്വാനം അനുസരിച്ചാണ് ചെറുകിട വ്യാപാരികൾ യു.പി.ഐ സംവിധാനങ്ങൾ വ്യാപകമായി സ്വീകരിച്ചത്. എന്നാൽ, ഇത്തരം ഇടപാടുകൾക്ക് 0.4% ചാർജും ഇതിന്മേൽ ജി.എസ്.ടി-യും ചുമത്തുന്നത് വ്യാപാരികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് രാജു അപ്സര ചൂണ്ടിക്കാട്ടി.
കുത്തകകളിൽ നിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും കടുത്ത വെല്ലുവിളി നേരിടുന്ന ചെറുകിട വ്യാപാരികൾക്ക് കേന്ദ്രത്തിന്റെ ഈ നയം താങ്ങാനാവില്ല. വലിയ കിടമത്സരത്തിൽ ലാഭവിഹിതം പരിമിതമായ സാഹചര്യത്തിൽ, ഓരോ ഇടപാടിനും ഫീസുകൂടി നൽകേണ്ടി വരുന്നത് പ്രവർത്തനച്ചെലവ് വർധിപ്പിക്കുകയും പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യും.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേരളം സന്ദർശിച്ചപ്പോഴും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ പിന്മാറ്റം ആത്യന്തികമായി ചെറുകിട വ്യാപാര മേഖലയെ തളർത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നയത്തിനെതിരെ സംസ്ഥാനത്തെ എല്ലാ ചെറുകിട വ്യാപാരികളെയും അണിനിരത്തി ശക്തമായ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും രാജു അപ്സര കൂട്ടിച്ചേർത്തു.

