ബത്തേരി : ചുള്ളിയോട് -സുൽത്താൻബത്തേരി സ്റ്റേറ്റ് ഹൈവേയിൽ അമ്മായിപ്പാലത്തു വച്ചാണ് സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി അനികുമാറും പാർട്ടിയും ചേർന്ന് 155 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് മാസങ്ങളായി പ്രതികൾ നിരീക്ഷണത്തിലായിരുന്നു. 12/06/2022 ന് രാവിലെ 6.30 ന് മലപ്പുറം വഴിക്കടവ് ഭാഗത്തു വച്ചു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതികൾ സഞ്ചരിച്ചുവന്ന TN 37 BP 3655 നമ്പർ മഹീന്ദ്ര പിക്അപ്പ് വാഹനത്തെ സുൽത്താൻബത്തേരി അമ്മായിപ്പാലത്തു വച്ച് കണ്ടെത്തി വാഹനത്തിന്റെ പിൻഭാഗം പ്ലാറ്റഫോമിനുള്ളിൽ നിർമ്മിച്ച രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 155 കിലോ കഞ്ചാവ് കണ്ടെടുത്തത്. വാഹനത്തിൽ കഞ്ചാവ് കടത്തിയ കുറ്റത്തിന് പട്ടാമ്പിയിൽ നിന്നും ഏർവാടിയിൽ താമസക്കാരനായ അബ്ദുൽ നിസാർ(37), മഞ്ചേരിയിൽ നിന്നും ഗൂഡല്ലൂർ ദേവർഷോല താമസക്കാരനുമായ ഷിഹാബുദീൻ(47) എന്നിവരെ സംഭവസ്ഥലത്തു വച്ച് അറസ്റ്റ് ചെയ്തു.
ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജു അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ 31/12/2024 ന് ബഹുമാനപെട്ട കൽപ്പറ്റ NDPS സ്പെഷ്യൽ കോടതി ജഡ്ജ് വി അനസ് ആണ് ഒന്നും രണ്ടും പ്രതികളെ NDPS നിയമത്തിലെ 8(c), 20(b)(¡¡)(C), 29 വകുപ്പുകൾ പ്രകാരം 25 വർഷം വീതം കഠിനതടവിനും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇ.വി. ലിജീഷ്,എം.ജിവിദ്യാധരൻ എന്നിവർ ഹാജരായി.