മലപ്പുറം: മലപ്പുറം ഓതായി കിഴക്കേ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം.രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. കഴിഞ്ഞ രാത്രിയിൽ കാട്ടാന പ്രദേശത്ത് തമ്പടിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് വനം ഉദ്യോഗസ്ഥർ ആനയെ തുരത്തുന്നതിനിടെയാണ് സംഭവം. ഇതറിയാതെ കല്യാണിയമ്മ വനത്തിനകത്തെ ചോലയിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ആനയുടെ മുമ്പിലകപ്പെട്ടു.
രക്ഷപ്പെടാൻ ശ്രമിയ്ക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും വനം ഉദ്യോഗസ്ഥരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വനാതിർത്തിയിൽ കാട്ടാന ഇപ്പൊഴുമുണ്ടെന്നും തുരത്തണമെന്നുമാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു.