മലപ്പുറം കൂറ്റമ്പാറയിൽ ചായ ചോദിച്ചിട്ട് കിട്ടാത്തതിന് ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കൂറ്റമ്പാറ സ്വദേശി രജിതയാണ് മരിച്ചത്. സംഭവത്തിൽ ഭർതൃമാതാവ് ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് രാവിലെയാണ് സംഭവം. രജിതയെ തുടർച്ചയായിട്ട് വെട്ടുകത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

രജിതയുടെ മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നു. മക്കൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വെള്ളം ചോദിച്ചതിന് പിന്നാലെ രജിത മരിക്കുകയും ചെയ്തു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് രജിതയെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ചായ കിട്ടാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് പിന്നിലെന്ന് ശാന്ത പൊലീസിനോട് പറഞ്ഞു. കേസിൽ ശാന്തയെ ചോദ്യം ചെയ്തുവരികയാണ്.

രജിതയുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.




