മുംബൈ :രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളായിരുന്നു വിപണിയിലുണ്ടായിരുന്നത്. ഇത് 2026 ഏപ്രിൽ 30-ലെ കണക്കനുസരിച്ച് 5,451 കോടി രൂപയായി കുറഞ്ഞുവെന്ന് ആർബിഐ അധികൃതർ അറിയിച്ചു.
2000 രൂപയുടെ നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിച്ചെങ്കിലും അവയ്ക്ക് ഇപ്പോഴും നിയമസാധുതയുണ്ടെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. നിലവിൽ ബാങ്ക് ശാഖകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെങ്കിലും റിസർവ് ബാങ്കിന്‍റെ രാജ്യത്തെ 19 ഇഷ്യൂ ഓഫീസുകൾ വഴി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നോട്ടുകൾ മാറാനോ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ സാധിക്കും.
ആർബിഐ ഓഫീസുകളിൽ നേരിട്ട് എത്താൻ കഴിയാത്തവർക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്ന് ഇൻഷുറൻസ് ചെയ്ത പോസ്റ്റ് വഴി നോട്ടുകൾ റിസർവ് ബാങ്കിലേക്ക് അയയ്ക്കാം. ഇത് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സൗകര്യം റിസർവ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.
2023 ഒക്ടോബർ മുതൽ ആർബിഐയുടെ പ്രത്യേക കൗണ്ടറുകൾ വഴി നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്. വിപണിയിലുള്ള ബാക്കി നോട്ടുകൾ കൂടി വൈകാതെ തിരിച്ചെത്തുമെന്നാണ് റിസർവ് ബാങ്ക് അധികൃതരുടെ പ്രതീക്ഷ.


