പ്രതിശ്രുത വരനെ യുവതി കൊലപ്പെടുത്തിയ സംഭവം; മകളെ തൂക്കിക്കൊല്ലണമെന്ന് മാതാപിതാക്കൾ

പൂനെയിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ മകൾ സിയയ്ക്ക് വധശിക്ഷ നൽകണമെന്ന് മാതാപിതാക്കൾ. മകൾക്ക് മറ്റൊരാളുമായി അടുപ്പമുള്ള കാര്യം അറിയില്ലായിരുന്നുവെന്നാണ് മാതാപിതാക്കളുടെ മൊഴി. മകളാണ് കൊലപാതകം ചെയ്തതെങ്കിലും വധശിക്ഷ തന്നെ നൽകണമെന്ന് മാതാപിതാക്കൾ പറഞ്ഞു. സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

 

സംഭവത്തിൽ സാഹചര്യ തെളിവുകൾ ശക്തമാണ്. കോടതിയിൽ കേസ് വിജയിക്കാൻ കൂടുതൽ ശക്തമായ തെളിവുകൾ വേണം. കേസിൽ ദൃക്സാക്ഷികൾ ഇല്ലാത്തതാണ് അന്വേഷണ സംഘം നേരിടുന്ന വെല്ലുവിളി. പ്രതികൾ മാസങ്ങൾ നീണ്ട തയ്യാറെടുപ്പ് നടത്തിയെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനായി കൊലപാതക രീതികൾ പഠിച്ചു. കൊലപാതകത്തിന്റെ തലേന്ന് പൂനയിലെ കഫെയിൽ സിയാ ഗോയലും കാമുകൻ ചേതൻ ചൗധരിയും എത്തിയതിന്റെ സിസിടിവി തെളിവുകളും ഇന്ന് പുറത്തുവന്നു.

 

കുടുംബത്തിൽ നിന്നുള്ള സമ്മർദ്ദമായിരുന്നെങ്കിൽ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവർത്തിച്ച് ചോദിച്ചു. സമൂഹത്തിന് മുന്നിൽ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികൾക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവർത്തിക്കുകയാണ് പ്രതിയ സിയ ഗോയൽ. കൊലപാതകത്തിന് മാസങ്ങൾ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്.

 

അഞ്ച് മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ കാമുകൻ ചേതൻ ചൗധരിയുമായി സിയ ഫോണിൽ സംസാരിച്ചു. വാട്സ്ആപ്പ് കോളിന് പുറമെയാണിത്. പലപ്പോഴും രണ്ടും മൂന്നും മണിക്കൂർ നീണ്ട സംസാരം. ഇൻറർനെറ്റിൽ പലതരം കൊലപാതക രീതിയെക്കുറിച്ച് പ്രതികൾ തിരഞ്ഞു. രണ്ട് തവണ ശ്രമം നടത്തി. മൂന്നാം തവണയാണ് വിജയിച്ചത്. അതുവരെ യാതൊരു സംശയവും തോന്നിക്കാതെ കേതനെ അത്രമേൽ സ്നേഹിക്കുന്ന പെൺകുട്ടിയായി സിയ അഭിനയിച്ചു. പുനയിലെ കഫേയിൽ കൊലപാതകത്തിന് തലേന്ന് പ്രതികൾ എത്തിയതിനും ഏറെനേരം സംസാരിച്ചിരുന്നതിനും ദൃശ്യങ്ങൾ തെളിവായി ഉണ്ട്.

 

മൂന്നാം ശ്രമം പരാജയപ്പെട്ടാൽ മഹാബലേശ്വറിൽ എത്തിച്ച് അടുത്ത ശ്രമം നടത്താനും പദ്ധതിയുണ്ടായിരുന്നു. ലോഹഗട്ടിൽ വച്ച് കൊലപാതകത്തിന് നാല് ദിവസം മുൻപും സിയയും കേതനും പോയിരുന്നു. അന്ന് തള്ളിയിടാൻ ശ്രമിച്ചെങ്കിലും കേതൻ വീണില്ല. പാമ്പിന് കണ്ട് പേടിച്ച് തള്ളിപ്പോയതാണെന്ന് സിയ അന്ന് കള്ളവും പറഞ്ഞു. നിരന്തരം എന്തിന് ലോഹഗട്ട് കോട്ടയിലേക്ക് പോയെന്ന് കേതൻറെ കുടുംബം സിയയോട് ചോദിച്ചെങ്കിലും പരുങ്ങി. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. പ്രതികൾ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ തുടരും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *