രാജ്യത്ത് പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനയ്ക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30നു അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ (എൻഎസ്സിഎസ്) സൈനിക ഉപദേഷ്ടാവാണ്. കഴിഞ്ഞ വർഷം ജൂലായ് 31 നാണ് അദ്ദേഹം സൈന്യത്തിൽ നിന്ന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (വിസിഒഎഎസ്) ആയി വിരമിച്ചത്.
ഇന്ത്യൻ നാവികസേനയുടെ പുതിയ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ നിയമിച്ചു. നിലവിൽ അദ്ദേഹം വെസ്റ്റേൺ നേവൽ കമാൻഡറായി സേവനമനുഷ്ഠിച്ചുവരികയാണ്. അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി വിരമിക്കുന്ന മേയ് 31ന് അദ്ദേഹം ചുതലയേൽക്കും. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുള്ള അഡ്മിറൽ സ്വാമിനാഥൻ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ ഐഎൻഎസ് മൈസൂർ, മിസൈൽ കോർവെറ്റ് ഐഎൻഎസ് കുലിഷ്, ഐഎൻഎസ് വിദ്യുത്, ഐഎൻഎസ് വിനാഷ് എന്നിവയുടെ കമാൻഡറായും പ്രവർത്തിച്ചിട്ടുണ്ട്.

