ടെഹ്റാൻ : ഒമാൻ സമുദ്ര മേഖലയിൽ നിന്ന് ഇറാൻ തീരത്തേക്ക് കടക്കാൻ ശ്രമിച്ച രണ്ട് കപ്പലുകൾ കൂടി അമേരിക്കൻ സേന ആക്രമിച്ചു തകർത്തു. ഈ സംഘർഷത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ചയാളുടെ പേരോ മറ്റു വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇറാൻ തീരത്തേക്ക് നീങ്ങിയ കപ്പലുകളെ പോർവിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് തടഞ്ഞത്.
കപ്പലുകളുടെ എൻജിൻ റൂമുകൾ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ ഇവ പൂർണ്ണമായും പ്രവർത്തനരഹിതമായി. കഴിഞ്ഞ ദിവസം ‘എംടി ഹസ്ന’ എന്ന ഇറാൻ കപ്പലിന് നേരെയും സമാനമായ ആക്രമണം നടന്നിരുന്നു. ഇതോടെ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഇറാൻ്റെ മൂന്ന് ഇന്ധന ടാങ്കറുകളാണ് യുഎസ് തകർത്തത്. അമേരിക്കയുടെ മൂന്ന് പടക്കപ്പലുകളെ ഇറാൻ ഇന്നലെ ആക്രമിച്ചിരുന്നു. ഇതിനുള്ള പ്രത്യാക്രമണമാണ് ഇപ്പോഴുണ്ടായതെന്നാണ് യുഎസ് നൽകുന്ന വിശദീകരണം.
ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ട വിവരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റാണ് പുറത്തുവിട്ടത്. ഏത് കപ്പലിലെ ജീവനക്കാരനാണ് ഇദ്ദേഹമെന്നോ ഏത് സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്നോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും കപ്പൽ ഉടമകളുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും കോൺസുലേറ്റ് അറിയിച്ചു.

