ന്യൂഡൽഹി: നീറ്റ് പരീക്ഷ അടുത്തവർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിലെ ഒരു പ്രധാന പരിഷ്കാരമാകും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.
നിലവിലെ ഒ.എം.ആർ ഷീറ്റ് ഉപയോഗിച്ചുള്ള പേപ്പർ പരീക്ഷാ രീതിക്ക് പകമായാണ് ഓൺലൈൻ സംവിധാനം ഒരുക്കുക. നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും സുരക്ഷയും വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ചോദ്യ പേപ്പർ ചോർച്ച ഉൾപ്പെടെയുള്ള ക്രമക്കേടുകൾ തടയാൻ ഓൺലൈൻ സംവിധാനത്തിലൂടെ കഴിയുമെന്നാണ് കണക്കുകൂട്ടൽ. പരീക്ഷാ നടത്തിപ്പ് കൂടുതൽ കാര്യക്ഷമമാക്കാനും മൂല്യനിർണയം വേഗത്തിലാക്കാനും ഓൺലൈൻ സംവിധാനത്തിലൂടെ സാധിക്കും. ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖയും പരീക്ഷാ ഘടനയും ഉടൻ പുറത്തുവിടുമെന്നും സർക്കാർ അറിയിച്ചു.
പരീക്ഷാ സമ്പ്രദായത്തെ ദുർബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി. തെറ്റായ പ്രാക്ടീസിൽ ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. സുപ്രീം കോടതിയുടെ ശിപാർശ പ്രകാരം സ്ഥാപിതമായ എൻ.ടി.എ തുടർച്ചയായ പരിഷ്കാരങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും മെച്ചപ്പെടുത്തുന്നതിനായി നിരവധി നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സീറോ-എറർ പരീക്ഷ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

