ജിദ്ദ: ഹജ്ജിന് നാലു ദിവസം ബാക്കിനിൽക്കെ കേരളത്തിൽ നിന്നുള്ള മുഴുവൻ തീർഥാടകരും മക്കയിലെത്തി. കൊച്ചിയിൽ നിന്നുള്ള തീർഥാടകരാണ് അവസാന വിമാനത്തിൽ ജിദ്ദയിലെത്തിയത്. ഏപ്രിൽ 30നായിരുന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാരുടെ വരവ് ആരംഭിച്ചത്. കൊച്ചിയിൽ നിന്ന് 20, കണ്ണൂരിൽ നിന്ന് 13, കോഴിക്കോട് നിന്ന് 7 വിമാനങ്ങൾ സർവീസ് നടത്തി മുഴുവൻ തീർഥാടകരെയും മക്കയിലെത്തിച്ചു.
13194 ഹാജിമാരാണ് സംസ്ഥാനത്തുനിന്ന് ആകെ ഹജ്ജിനെത്തിയത്. ഇതുകൂടാതെ മാഹി, കർണാടക, തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും തീർഥാടകരും ഹജ്ജിന് എത്തി. ലക്ഷദ്വീപിൽ നിന്നുള്ള 107 ഹാജിമാരും ഇതിൽ ഉൾപ്പെടും. ജിദ്ദ വിമാനത്താവളം വഴിയാണ് മുഴുവൻ തീർഥാടകരും എത്തിയത്. ഞായറാഴ്ച മുതൽ മൂന്ന് വിമാനങ്ങളിലെത്തിയ 1049 തീർഥാടകർ ഷോർട്ട് ഹജ്ജ് വിഭാഗത്തിലാണ് ഹജ്ജ് നിർവഹിക്കുന്നത്. അതായത് 20 മുതൽ 25 ദിവസത്തിനുള്ളിൽ ഇവർക്ക് ഹജ്ജ് നിർവഹിച്ചു മടങ്ങാം. ഈ മാസം 22നാണ് ഇന്ത്യയിൽ നിന്നുള്ള അവസാന വിമാനം. ഞായറാഴ്ച രാത്രി മുതൽ തീർഥാടകർ ഹജ്ജിനായി മിനായിലേക്ക് നീങ്ങിത്തുടങ്ങും

