തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും (Kerala Budget 2026). നിലവിൽ ധനകാര്യ വകുപ്പിന്റെ ചുമതല മുഖ്യമന്ത്രിയുടെ കൈവശമായതിനാൽ, മുഖ്യമന്ത്രി വി.ഡി. സതീശൻ തന്നെയായിരിക്കും ഇത്തവണ ബജറ്റ് സഭയിൽ സമർപ്പിക്കുക. ഒരു സമ്പൂർണ്ണ ബജറ്റാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതുക്കിയ നിയമസഭാ കലണ്ടർ പ്രകാരമാണ് ജൂൺ 19-ലേക്ക് ബജറ്റ് അവതരണം നിശ്ചയിച്ചിരിക്കുന്നത്. ബജറ്റ് അവതരിപ്പിച്ചതിന് ശേഷം സഭയിൽ ഇതുസംബന്ധിച്ച വിശദമായ ചർച്ചകൾ നടക്കും. അതേസമയം, ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജൂൺ രണ്ടിന് സഭയിൽ ആരംഭിക്കും.
ജൂൺ ഒന്നിന് സംസ്ഥാനവ്യാപകമായി സ്കൂൾ പ്രവേശനോത്സവം നടക്കുന്നതിനാൽ മന്ത്രിമാർക്ക് വിവിധ ജില്ലകളിലെ ചടങ്ങുകളിലും, എം.എൽ.എമാർക്ക് അതത് മണ്ഡലങ്ങളിലെ പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ട്. ഈ ജനകീയ സാഹചര്യം കണക്കിലെടുത്താണ് നന്ദിപ്രമേയ ചർച്ചകൾ ജൂൺ ഒന്നിൽ നിന്നും രണ്ടാം തീയതിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
തുടർന്ന് ജൂൺ രണ്ടിന് തന്നെ നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പും നടക്കും. സഭയിലെ നിലവിലെ കക്ഷിനിലയും ഭരണപക്ഷ മുൻതൂക്കവും അനുസരിച്ച് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ഷാനിമോൾ ഉസ്മാൻ പുതിയ ഡെപ്യൂട്ടി സ്പീക്കറാകാനാണ് സാധ്യത.

