കട്ടപ്പന: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മകനും ആക്രമണത്തിൽ സാരമായി പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ദക്ഷനാണ് പരുക്കേറ്റത്.
റോഡില്‍ കനത്ത മൂടല്‍മഞ്ഞ് കാരണം ആന വരുന്നത് കാണാന്‍ കഴിഞ്ഞിരുന്നില്ല. കാട്ടാനയുടെ ആക്രമണത്തില്‍ മാരിയുടെ മകന് ഗുരുതര പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ട് യുവതികൾക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെ മുതൽ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമാണ് ഇവിടെ. ഇതോടെ സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ കാട്ടാന ആക്രമണത്തില്‍ മരണം അഞ്ചായി. തുടര്‍ച്ചയായുണ്ടാകുന്ന ഈ ആക്രമണങ്ങള്‍ ഹൈറേഞ്ച് ജില്ലകളിലെ കര്‍ഷകരുടെയും വന അതിര്‍ത്തികളില്‍ താമസിക്കുന്നവരുടെയും അതുവഴി യാത്ര ചെയ്യുന്നവരുടേയും ജീവനും ഉപജീവനത്തിനും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്.

