പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലേക്കും അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിലേക്കും വലിയൊരു ചുവടുവെപ്പുമായി ഇന്ത്യ. ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ, എഥനോളിന്റെ അളവ് കൂടിയ ‘ഇ85’ (E85) ഇന്ധനം രാജ്യത്ത് അവതരിപ്പിച്ചു.
ലോക പരിസ്ഥിതി ദിനത്തില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ഇന്ധന സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഇ85 ഇന്ധനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്യഘട്ടത്തില്‍ പൊതുമേഖലാ കമ്പനികളുടെ 48 ഇന്ധന സ്റ്റേഷനുകളിലാണ് ഇ85 സൗകര്യം ലഭ്യമാക്കുക. പിന്നീട് ഘട്ടങ്ങളായി ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും.
എന്താണ് ഇ85 ഇന്ധനം?
80 മുതല്‍ 85 ശതമാനം വരെ എഥനോളും 14 മുതല്‍ 19 ശതമാനം വരെ പെട്രോളും അടങ്ങിയ ഒരു മിശ്രിത ഇന്ധനമാണ് ഇ85. സാധാരണ പെട്രോളില്‍ നിന്ന് വ്യത്യസ്തമായി, E20 മുതല്‍ E100 വരെയുള്ള വിവിധ എഥനോള്‍ മിശ്രിതങ്ങളില്‍ പ്രവർത്തിക്കാൻ ശേഷിയുള്ള, പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങളിലാണ് ഈ ഇന്ധനം ഉപയോഗിക്കുന്നത്.
കരിമ്പ്, ചോളം തുടങ്ങിയ കാർഷിക വിളകളില്‍ നിന്നാണ് പ്രധാനമായും പുനരുപയോഗ ഊർജ്ജ സ്രോതസ്സായ എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇത് പെട്രോളിനേക്കാള്‍ ശുദ്ധമായി കത്തുന്നതിനാല്‍ വാഹനങ്ങളില്‍ നിന്നുള്ള പുക മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ ഹരിത ഊർജ്ജ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും എഥനോളിന്റെ ഉയർന്ന ഉപയോഗം സഹായിക്കും.
ഇ85 പെട്രോളിനേക്കാള്‍ വിലക്കുറവാകാൻ കാരണം
ഇ85 ഇന്ധനത്തിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ കുറഞ്ഞ വിലയാണ്. സാധാരണ പെട്രോളിനേക്കാള്‍ ലിറ്ററിന് ഏകദേശം 20 രൂപയോളം കുറവാണ് ഇ85 ഇന്ധനത്തിന് . ഇത് അനുയോജ്യമായ വാഹനങ്ങള്‍ ഉപയോഗിക്കുന്ന യാത്രക്കാർക്ക് വലിയ രീതിയില്‍ പണം ലാഭിക്കാൻ സഹായിക്കും.
കൂടാതെ, എഥനോളിന്റെ വ്യാപകമായ ഉപയോഗത്തിലൂടെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനും അതുവഴി വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് തടയാനും സർക്കാരിന് സാധിക്കും.
എന്താണ് ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍?
വ്യത്യസ്ത അളവിലുള്ള എഥനോള്‍-പെട്രോള്‍ മിശ്രിതങ്ങളില്‍ ഓടിക്കാൻ കഴിയുന്ന എഞ്ചിനുകളും ഇന്ധന സംവിധാനങ്ങളുമുള്ള വാഹനങ്ങളാണ് ഫ്ലെക്സ്-ഫ്യുവല്‍ വാഹനങ്ങള്‍ (FFV). ഇവയുടെ രൂപകല്‍പ്പന അനുസരിച്ച് E20 മുതല്‍ E100 വരെയുള്ള ഇന്ധന മിശ്രിതങ്ങള്‍ ഉപയോഗിക്കാൻ ഇവയ്ക്ക് കഴിയും.
ഈ ആഴ്ച മാരുതി സുസുക്കി തങ്ങളുടെ ‘വാഗണ്‍ആർ ഫ്ലെക്സ് ഫ്യുവല്‍’ പ്രോട്ടോടൈപ്പ് പുറത്തിറക്കിയതോടെ ഇന്ത്യയിലെ ഫ്ലെക്സ്-ഫ്യുവല്‍ വാഹന മേഖലയ്ക്ക് വലിയൊരു ഉണർവ് ലഭിച്ചിരിക്കുകയാണ്. 100 ശതമാനം എഥനോളില്‍ (E100) പ്രവർത്തിക്കാൻ ശേഷിയുള്ള രാജ്യത്തെ ആദ്യത്തെ പാസഞ്ചർ വാഹനമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. കേന്ദ്ര ഉപരിതല ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ വാഹനം പുറത്തിറക്കിയത്.
E20 പരിധിക്ക് അപ്പുറത്തേക്ക് ഇന്ത്യ
നിലവിലുള്ള E20 ബ്ലെൻഡിംഗ് പ്രോഗ്രാമിന് അപ്പുറത്തേക്ക് എഥനോള്‍ ഉപയോഗം വ്യാപിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇ85 അവതരിപ്പിച്ചത്. നിലവില്‍ ഇന്ത്യയ്ക്ക് ഏകദേശം 19 ബില്യണ്‍ ലിറ്റർ എഥനോള്‍ ഉല്‍പ്പാദന ശേഷിയുണ്ടെന്നും എന്നാല്‍ നിലവിലെ മിശ്രിത പദ്ധതിക്ക് ഏകദേശം 11.5 ബില്യണ്‍ ലിറ്റർ മാത്രമേ ആവശ്യമുള്ളൂ എന്നും മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസത്തില്‍ E22, E25, E27, E30 എന്നിവയുള്‍പ്പെടെയുള്ള ഉയർന്ന എഥനോള്‍ മിശ്രിതങ്ങള്‍ക്കായുള്ള ഇന്ധന മാനദണ്ഡങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഫ്ലെക്സ്-ഫ്യുവല്‍ സാങ്കേതികവിദ്യ കൂടുതല്‍ ജനകീയമാക്കുന്നതിനുള്ള അടിത്തറയായിരുന്നു അത്.
2014 മുതലുള്ള എഥനോള്‍ മിശ്രണത്തിലെ വളർച്ച
പെട്രോളിലെ എഥനോള്‍ മിശ്രണം 2014-ലെ 1.53 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 20 ശതമാനമായി ഉയർത്താൻ സാധിച്ചതായി സർക്കാർ വ്യക്തമാക്കുന്നു. ഇതിലൂടെ നിശ്ചയിച്ച സമയ പരിധിക്ക് അഞ്ച് വർഷം മുൻപ് തന്നെ ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
ഈ പദ്ധതി വഴി രാജ്യത്തിന് 1.84 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യം ലാഭിക്കാൻ കഴിഞ്ഞതായും അസംസ്‌കൃത എണ്ണ ഇറക്കുമതി കുറയ്ക്കാനും ആഭ്യന്തര ജൈവ ഇന്ധന ഉല്‍പ്പാദനത്തെ പിന്തുണയ്ക്കാനും ഇത് സഹായിച്ചതായും പെട്രോളിയം മന്ത്രി കൂട്ടിച്ചേർത്തു.

