ബത്തേരി : ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി വയനാട് പോലീസിന്റെ വൻ നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വേട്ട. കുടുംബമായി വാടകക്ക് താമസിക്കുന്ന ബീനാച്ചി ദൊട്ടപ്പൻകുളത്തെ വീട്ടിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി.
പള്ളിക്കണ്ടി സ്വദേശി മൂർഖൻ വീട്ടിൽ, ഇസഹാഖ് (48) എന്നയാൾ താമസിക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഏഴ് ചാക്കുകളിലായി 12000 പാക്കറ്റ് ഹാൻസും, 1800 പാക്കറ്റ് കൂൾ ലിപ്പും പിടിച്ചെടുത്തത്. വീടിനുള്ളിൽ അലമാരയുടെ പുറകിൽ രഹസ്യ അറയുണ്ടാക്കി ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് 07.06.2026 രാത്രിയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും നടത്തിയ പരിശോധനയിലാണ് വലിയ അളവിലുള്ള ലഹരി വസ്‌തുക്കൾ കണ്ടെത്തിയത്.

ഇയാളുടെ കെ എൽ 73 എഫ് 3102 നമ്പർ കാറിൽ നിന്നും ഒരു ചാക്ക് പുകയില ഉൽപ്പന്നം കണ്ടെടുത്തു. ഈ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ മുൻപും സമാന കേസുകളിൽ പ്രതിയാണ്. സമീപ പ്രദേശങ്ങളിലും മറ്റും കുട്ടികളടക്കമുള്ളവർക്ക് വിൽപ്പന നടത്തുന്നയാളാണ്. സംഭവമറിഞ്ഞ് ഒളിവിൽ പോയ ഇസ്ഹാഖിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
ബത്തേരി സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ജസ്വിൻ ജോയി, ജയപ്രകാശ്, കെ.ശ്രീധു, അനന്തു, എ. എസ്. ഐ ശ്യാംലാൽ, സി.പി.ഒ മാരായ ഗവാൻ, സതീഷ് , ഡാൻസാഫ് ടീം എന്നിവരാണ് പരിശോധന നടത്തിയത്. ജൂൺ ഒന്നു മുതൽ ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം പതിനൊന്ന് കേസുകളാണ് ബത്തേരി പൊലിസ് റജിസ്‌റ്റർ ചെയ്തത്.

