അറ്റ്ലാന്റ : സൗദി അറേബ്യക്കെതിരായ നിർണായക മത്സരത്തിൽ യൂറോ ചാമ്പ്യൻമാർക്ക് സ്വപ്നസമാന തുടക്കം. അറ്റ്ലാൻ്റ സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ്പ് എച്ചിലെ കരുത്തന്മാരുടെ പോരാട്ടത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സ്പെയിൻ കളം നിറഞ്ഞു കളിക്കുകയാണ്. ലമീൻ യമാലിന്റെയും ഇരട്ടഗോൾ നേടിയ മികേൽ ഒയാർസബാലിന്റെയും തകർപ്പൻ പ്രകടനമാണ് സ്പാനിഷ് പടയ്ക്ക് കളിയിൽ വ്യക്തമായ മേൽക്കൈ നൽകിയത്.
ആദ്യ മത്സരത്തിൽ കേപ് വർദെയോട് സമനില വഴങ്ങിയതിന്റെ ക്ഷീണം തീർക്കാൻ ഇറങ്ങിയ സ്പെയിൻ, മത്സരത്തിൻ്റെ തുടക്കം മുതൽ സൗദി പ്രതിരോധത്തെ സമ്മർദ്ദത്തിലാക്കി. ആദ്യം മുതൽ ആക്രമിച്ച് കളിച്ച ചെമ്പട പത്താം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്നു. ഇടതു വിങ്ങിൽ നിന്ന് ഒയാർസബാൽ നൽകിയ കൃത്യമായ ലോ ക്രോസ് സ്വീകരിച്ച് ലമീൻ യമാൽ പന്ത് വലയിലെത്തിച്ചു. കൗമാര താരം യമാലിൻ്റെ ലോകകപ്പ് കരിയറിലെ ആദ്യ ഗോളായിരുന്നു ഇത്.
മൂന്നു ഗോളുകൾ വഴങ്ങിയ സൗദിയെ ഗോളി മുഹമ്മദ് അൽ ഒവൈസിൻ്റെ മികവാണ് വലിയൊരു തകർച്ചയിൽ നിന്ന് രക്ഷിച്ചത്. മുപ്പത്തിയഞ്ചാം മിനിറ്റിൽ ഹാട്രിക്കിന് തൊട്ടടുത്തെത്തിയ ഒയാർസബാലിൻ്റെ ശ്രമം ക്രോസ്ബാറിൽ തട്ടി തെറിച്ചു. മുപ്പത്തിയൊമ്പതാം മിനിറ്റിൽ യമാലിന്റെ ശക്തമായൊരു ഷോട്ട് അൽ ഒവൈസ് മികച്ചൊരു ഡൈവിലൂടെ തട്ടിയകറ്റി. സൗദി ക്യാപ്റ്റൻ സലീം അൽ ദൗസരിയുടെ നേതൃത്വത്തിൽ സൗദി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സ്പാനിഷ് മധ്യനിരയുടെയും പ്രതിരോധത്തിൻ്റെയും കരുത്തിൽ ആ നീക്കങ്ങൾ പാതിവഴിയിൽ നിലച്ചു.
ഗ്രൂപ്പ് എച്ചിലെ എല്ലാ ടീമുകളും ഓരോ പോയിന്റുമായി സമനിലയിൽ നിൽക്കുന്ന ഈ സാഹചര്യത്തിൽ, ഇന്നത്തെ വിജയം സ്പെയിനിനെ നോക്കൗട്ട് സാധ്യതയിലേക്ക് കൂടുതൽ അടുപ്പിക്കും. രണ്ടാം പകുതിയിൽ സൗദി അറേബ്യ ഏതെങ്കിലും വിധത്തിലുള്ള അത്ഭുത തിരിച്ചുവരവ് നടത്തുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്

