പുറമേ ശാന്തമെങ്കിലും ജലാശയങ്ങൾ സുരക്ഷിതമല്ല’; ജാഗ്രതാ നിർദേശവുമായി പോലീസ്

കൽപ്പറ്റ:ജില്ലയിലെ പുഴകളിലും കുളങ്ങളിലും മറ്റ് ജലാശയങ്ങളിലും ഇറങ്ങുന്നവർ ജാഗ്രതപാലിക്കണമെന്ന് വയനാട് ജില്ലാ പോലീസിന്റെ നിർദേശം. ജലാശയങ്ങളിൽ ഇറങ്ങുന്നവർ അപകടത്തിൽപെടുകയും മരണം സംഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി പോലിസിന്റെ ബോധവത്ക്കരണ വീഡിയോ. വയനാട് ജില്ലാ പോലീസിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. അവധിക്കാലം ആഘോഷിക്കാന്‍ ജലാശയങ്ങളില്‍ എത്തുന്ന കുട്ടികളും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിക്കുന്നു.

 

പുറമേ ശാന്തമായി തോന്നുന്ന പുഴകളും ജലാശയങ്ങളും എല്ലായ്‌പ്പോഴും സുരക്ഷിതമാകണമെന്നില്ലെന്നും, ആശ്രദ്ധയുടെയും അമിത ആത്മവിശ്വാസത്തിന്റെയും ഒരു നിമിഷം മതി വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകാന്‍ എന്നും വീഡിയോയില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരുടെ മേല്‍നോട്ടമില്ലാതെ കുട്ടികളെ ജലാശയങ്ങളില്‍ വിടരുത്. നീന്തല്‍ അറിയാതെയും ജീവരക്ഷാ ഉപകരണങ്ങളില്ലാതെയും വെള്ളത്തില്‍ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. സുഹൃത്തുകള്‍ അപകടത്തില്‍പ്പെട്ടാല്‍ വെള്ളത്തിലേക്ക് ചാടാതെ രക്ഷാപ്രവര്‍ത്തകരെ ഉടന്‍ വിവരം അറിയിക്കണമെന്നും നിര്‍ദേശിക്കുന്നു.

 

സെല്‍ഫിയോ വീഡിയോയോ എടുക്കുന്നതിനായി അപകടകരമായ സ്ഥലങ്ങളിലേക്ക് പോകരുതെന്നും, ‘റീലുകളേക്കാള്‍ വിലപ്പെട്ടത് ജീവന്‍ തന്നെയാണ്’ എന്ന സന്ദേശവും പോലീസ് മുന്നോട്ട് വെക്കുന്നു. ലഹരി ഉപയോഗിച്ച് വെള്ളത്തിലിറങ്ങരുത്. അധികൃതരുടെ മുന്നറിയിപ്പുകളും ബോര്‍ഡുകളും കര്‍ശനമായി പാലിക്കണം. പരിചയമില്ലാത്ത ജലാശയങ്ങളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, ചുഴികളും അപകടകരമായ പാറക്കെട്ടുകളും ഒളിഞ്ഞിരിക്കാമെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നു.

 

അടുത്തിടെയായി വയനാട്ടിലെ വിവിധ ജലാശയങ്ങളിലായി നിരവധി പേർക്ക് ജീവൻ നഷ്ടമായിരുന്നു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് സ്വദേശി സുഭാഷിന്റെ മകന്‍ അലന്‍ (13) ആണ് അവസാനമായി ജീവൻ നഷ്ടമായത്. എപ്രിൽ 4-ാം തിയ്യതി വരദൂർ പാലത്തിനു സമീപം പുഴയില്‍ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു. ഒരുമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് അലന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് മുമ്പും ഇത്തരത്തിൽ മരണങ്ങൾ സംഭവിച്ചിരുന്നു

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *