മഹാരാഷ്ട്ര അമരാവതിയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ അയാൻ അഹമ്മദ് തൻവീർ (19) ആണ് പൊലീസിൻ്റെ പിടിയിലായത്. നൂറിലെറെ പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് പറയുന്നു. 350 ലധികം വീഡിയോ പകർത്തുകയും ചെയ്തു. നൂറിലധികം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിന് പിന്നാലെയാണ് അയാൻ പൊലീസിൻ്റെ പിടിയിലാകുന്നത്.
യുവാവിൻ്റെ അതിക്രമത്തിന് ഇരയായവരില്‍ എട്ട് പേരെ കണ്ടെത്തിയെന്ന് പൊലീസ് പറയുന്നു. അമരാവതിയിലെ പറാത്ത്വാഡാ ഏരിയയില്‍ നിന്നാണ് പ്രതി അറസ്റ്റിലാകുന്നത്. പ്രതിക്കെതിരെ പോക്സോ ആക്‌ട് , ഐടി ആക്‌ട് എന്നിവ പ്രകാരം കേസെടുത്തു. അഹമ്മദിൻ്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കുകയും അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ വീണ്ടെടുത്തിട്ടുമുണ്ട്.
പെണ്‍കുട്ടികളുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം പ്രണയത്തിലേക്ക് വഴിതിരിച്ച് വിട്ട് അവരെ പിന്നീട് ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്യുന്നു. പിന്നീട് ആ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതിയുടെ രീതി. അശ്ലീല വീഡിയോകളിലുള്ള പെണ്‍കുട്ടികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ തുടരുന്നതായി അമരാവതി റൂറല്‍ സൂപ്രണ്ട് ഓഫ് പൊലീസ് വിശാല്‍ ആനന്ദ് പറഞ്ഞു.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്. അശ്ലീല ദൃശ്യങ്ങള്‍ അയാൻ്റെ ഫോണില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഉജർ ഖാൻ ഇഖ്ബാല്‍ ഖാനിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നൂറിലധികം അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. അതേസമയം, അയാൻ അഹമ്മദ് തൻവീറിൻ്റെ വീട് അചല്‍പൂർ മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നുള്ള സംഘം ബുള്‍ഡോസർ ഉപയോഗിച്ച് തകർത്തു.




