വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തിക്കൊണ്ട് ഹുർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ നാവികസേന പിടിച്ചെടുത്തു. യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ‘തൂസ്ക’ (TOUSKA) എന്ന കപ്പലാണ് നാവികസേന തടഞ്ഞത്. കപ്പൽ നിർത്താൻ തയാറാകാത്തതിനെ തുടർന്ന് വെടിവെച്ചതായും കപ്പൽ ഇപ്പോൾ യു.എസ് മറൈൻ സേനയുടെ കസ്റ്റഡിയിലാണെന്നും പ്രസിഡൻന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു.
ഒമാൻ ഉൾക്കടലിൽ വെച്ചാണ് സംഭവം നടന്നത്. യു.എസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ കപ്പലിന് മുന്നറിയിപ്പ് നൽകിയെങ്കിലും നിർത്താൻ തയാറായില്ല. ‘അവരുടെ കണക്കുകൂട്ടലുകൾ തെറ്റി. എൻജിൻ റൂമിലേക്ക് വെടിയുതിർത്ത് കപ്പൽ ഞങ്ങൾ അവിടെത്തന്നെ തടഞ്ഞു’ -ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.നേരത്തേ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ആരോപിച്ച് തൂസ്കയെ യു.എസ് ട്രഷറി വകുപ്പിൻ്റെ ഉപരോധ പട്ടികയിൽ ചേർത്തിരുന്നു


