തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചു വയസ്സായി തന്നെ തുടരും. ആറു വയസ്സ് തികയണമെന്ന നിബന്ധന കർശനമാക്കിയാൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം
കഴിഞ്ഞ വർഷങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2025-ൽ മാത്രം 16,500 കുട്ടികളുടെ കുറവാണ് രേഖപ്പെടുത്തിയത്. പ്രായപരിധി ഉയർത്തിയാൽ ഈ കുറവ് വീണ്ടും വർദ്ധിക്കുമെന്ന് സർക്കാർ ഭയക്കുന്നു.കുട്ടികൾ കുറയുന്നത് അധ്യാപകരുടെ തസ്തികകളെ ബാധിക്കും. ജോലി സ്ഥിരത സംബന്ധിച്ച അധ്യാപക സംഘടനകളുടെ ആശങ്ക പരിഗണിച്ചാണ് പ്രായപരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചത്. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സ് പൂർത്തിയാകണമെന്നാണ് കേന്ദ്ര മാനദണ്ഡം. ഇത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു.


