ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ഇന്ധന വിതരണത്തെ ബാധിച്ചേക്കാമെന്ന ആശങ്ക നിലനിൽക്കെ, പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ ഉപയോഗത്തിൽ ഇന്ത്യക്കാർ വലിയ നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു യുദ്ധം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങൾ നേരിടാൻ രാജ്യം സജ്ജമാകേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവ വലിയ ജാഗ്രതയോടെയും മിതത്വത്തോടെയും ഉപയോഗിക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ ആഗോള വിതരണ ശൃംഖലയെയും ഇന്ധന വിലയെയും ബാധിക്കാൻ സാധ്യതയുണ്ട്. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
അനാവശ്യമായ ഇന്ധന ഉപയോഗം കുറയ്ക്കുന്നതിലൂടെ രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ സാധിക്കുമെന്നും ഇത് സാമ്പത്തിക സ്ഥിരത നിലനിർത്താൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കുമുള്ള മാറ്റത്തിന്റെ പ്രാധാന്യവും ഈ സാഹചര്യത്തിൽ പ്രസക്തമാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇറാനും അമേരിക്കയും ഉൾപ്പെട്ട സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില വർദ്ധിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി കണ്ടാണ് പ്രധാനമന്ത്രിയുടെ ഈ മുന്നറിയിപ്പെന്നാണ് വിലയിരുത്തൽ.

