ഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പെട്രോളിനും ഡീസലിനും വില വർധിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് 5 മുതൽ 10 രൂപ വരെ കൂടാനാണ് സാധ്യത. പെട്രോൾ ഡീസൽ എന്നിവയുടെ ഉപഭോഗം കുറക്കുന്നതിനായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വരും ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിക്കും എന്നതിന് സൂചനയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്നാലെ ഡൽഹിയിലെ മന്ത്രിമാർ മെട്രോകളിൽ യാത്ര ചെയ്ത് പ്രചാരണം ആരംഭിച്ചു.അതേസമയം ബീഹാർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനെതിരെ വിമർശനം ശക്തമാവുകയാണ്. 21 വാഹനങ്ങൾ ആണ് മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിക്ക് അകമ്പടി സേവിക്കുന്നത്.
അതേസമയം ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ പൈലറ്റ് വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു. എസ്പിജി പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷ നിലനിർത്തും. വിമാന ഇന്ധനവില ഉയർന്നതോടെ എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറച്ചു. ചെലവ് ചുരുക്കണമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചെലവ് ചുരുക്കലിന് പ്രധാനമന്ത്രി തന്നെ മാതൃക കാണിക്കട്ടെ എന്ന് പ്രതിപക്ഷം ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു.
സുരക്ഷാ വ്യൂഹത്തിൽ പരമാവധി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കണമെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. ഇതിനായി പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് പകരം നിലവിലുള്ള വാഹനങ്ങളെ ഇലക്ട്രിക് സംവിധാനത്തിലേക്ക് മാറ്റാനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ചുമതലയുള്ള എസ്പിജി വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷയിൽ വിട്ടുവീഴ്ചയും വരുത്താതെ നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം.

