കൊട്ടിയൂർ: ദക്ഷിണകാശി എന്നറിയപ്പെടുന്ന പുണ്യഭൂമിയായ കൊട്ടിയൂരിൽ ഇനി ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന വൈശാഖ മഹോത്സവത്തിന്റെ പുണ്യനാളുകൾ. ഭക്തരുടെ ഒരു വർഷം നീണ്ട കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് യാഗഭൂമിയായ കൊട്ടിയൂർ വീണ്ടുമൊരു ഉത്സവകാലത്തെ വരവേൽക്കാൻ പൂർണ്ണമായി സജ്ജമായിക്കഴിഞ്ഞു.
ഇന്ന് വൈകിട്ട് നെയ്യമൃത് സംഘങ്ങൾ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നതോടെയാണ് ഭക്തർക്കുള്ള ദർശന സൗകര്യം ആരംഭിക്കുക. മെയ് 30 ശനിയാഴ്ച മുതൽ സ്ത്രീകളടക്കമുള്ള തീർത്ഥാടകർക്ക് അക്കരെ സന്നിധാനത്ത് ദർശനം സാധ്യമാകും.
വൈശാഖ മഹോത്സവ നാളുകളിൽ മാത്രം തുറക്കുകയും ഭക്തർക്ക് പ്രവേശനം നൽകുകയും ചെയ്യുന്ന സവിശേഷമായ ഇടമാണ് അക്കരെ കൊട്ടിയൂർ. ഇവിടുത്തെ സ്വയംഭുവായ പ്രതിഷ്ഠ ദർശിക്കുവാനും വിശേഷാൽ ചടങ്ങുകളിൽ പങ്കാളികളാകുവാനും സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽ നിന്ന് വലിയ ജനപ്രവാഹമാണ് വരും ദിവസങ്ങളിൽ ഇവിടേക്ക് ഒഴുകിയെത്തുക.
മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നായ ‘നെയ്യാട്ടം’ ഇന്ന് നടക്കും. വയനാട്ടിലെ പ്രസിദ്ധമായ മുതിരേരിക്കാവിൽ നിന്ന് പരാശക്തിയുടെ വാൾ എഴുന്നെള്ളിച്ച് സന്ധ്യയോടെ ഇക്കര സന്നിധിയിൽ എത്തിക്കും. ഇതിനുശേഷമാണ് നെയ്യമൃത സംഘങ്ങൾ നെയ്യാട്ടത്തിനായി തങ്ങൾ ഭക്തിപൂർവ്വം എഴുന്നള്ളിച്ചെത്തിച്ച നെയ്‌ക്കുടങ്ങളുമായി അക്കരെ സന്നിധിയിലേക്ക് പ്രവേശിക്കുക. ഇനി വരുന്ന ഒരു മാസക്കാലം ഒരു നാടൊന്നാകെ ഭക്തിസാന്ദ്രമായ യാഗഭൂമിയായി മാറുന്ന കാഴ്ചയ്‌ക്കാണ് കൊട്ടിയൂർ സാക്ഷ്യം വഹിക്കാൻ പോകുന്നത്.

