മഹാരാഷ്ട്ര :ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ഭയം കാരണമാണ് സിയ ഗോയൽ, പ്രതിശ്രുത വരൻ കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറാനും കാമുകൻ ചേതൻ ചൗധരിക്കൊപ്പം ഒളിച്ചോടാനും മടിച്ചതെന്ന് വെളിപ്പെടുത്തല്‍.
മഹാരാഷ്ട്രയിൽ ട്രെക്കിംഗിനിടെ യുവതിയും കാമുകനും ചേർന്ന് പ്രതിശ്രുത വരനെ കൊലപ്പെടുത്തിയ വാർത്ത വലിയ ഞെട്ടലോടെയാണ് ജനം കണ്ടത്. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന് ഭയന്നാണ് സിയ പ്രതിശ്രുത വരനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് കാമുകനായ ചേതൻ ചൗധരി പൊലീസിനോട് പറഞ്ഞു. പിടിഐ റിപ്പോർട്ട് അനുസരിച്ച്, ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ഭയം കാരണമാണ് സിയ ഗോയൽ, പ്രതിശ്രുത വരൻ കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറാനും കാമുകൻ ചേതൻ ചൗധരിക്കൊപ്പം ഒളിച്ചോടാനും മടിച്ചതെന്നാണ് പൂനെ പൊലീസ് പറയുന്നത്.

20 -കാരിയായ സിയയ്ക്ക് ബിസിനസുകാരനായ കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയം മുടക്കാനും തന്റെ കാമുകനായ ചേതൻ ചൗധരിക്കൊപ്പം ഒളിച്ചോടാനും താല്പര്യമില്ലായിരുന്നു, കാരണം ഇത് കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കുമെന്ന് അവൾ ഭയപ്പെട്ടിരുന്നുവത്രെ. ചോദ്യം ചെയ്യലിനിടെ, തങ്ങൾ ഒളിച്ചോടുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായി ചേതൻ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു. എന്നാൽ, വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറുന്നത് കുടുംബത്തിന് അപമാനമുണ്ടാക്കുമെന്ന് വിശ്വസിച്ചതിനാൽ സിയ ഈ തീരുമാനത്തിന് എതിരായിരുന്നു. പിന്നാലെയാണ് കേതനെ കൊലപ്പെടുത്താൻ ഇരുവരും ചേർന്ന് ഗൂഢാലോചന നടത്തുന്നതെന്ന് പൊലീസ് പറയുന്നു.

ജൂൺ 18 -ന് ലോഹഗഡ് കോട്ടയിൽ ട്രെക്കിംഗിനിടെയാണ് കേതൻ മരിച്ചത്. ട്രെക്കിംഗിനിടെ കേതൻ കാൽ തെറ്റി വീണതാണെന്നാണ് സിയ കേതന്റെ കുടുംബത്തെ അറിയിച്ചിരുന്നത്. അതിനാൽ ആദ്യം ഇതൊരു അപകടമരണമാണെന്നാണ് കരുതിയിരുന്നത്. കോട്ടയിലെ ടിക്കറ്റ് കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് അന്വേഷണത്തിൽ നാടകീയമായ വഴിത്തിരിവുണ്ടായത്. തലയിലൂടെ ഹൂഡി ധരിച്ച ഒരാൾ കേതനെയും സിയയെയും പിന്തുടരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഹൂഡി മുഖത്തേക്ക് താഴ്ത്തിയിട്ടിരുന്നതിനാലും ഒപ്പം ഹെഡ്‌സെറ്റ് ധരിച്ചിരുന്നതിനാലും ഇയാളെ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു.

