വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി റെയിഞ്ച്, പൊൻകുഴി സെക്ഷൻ പരിധിയിൽ വരുന്ന ചിറമുല പ്രദേശത്ത് വളർത്തുമൃഗങ്ങളെ പലതവണ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ വനം വകുപ്പ് പിടികൂടി.
ഉന്നതി കോളനിവാസികളുടെ പരാതിയേയും പ്രദേശത്തെ സാഹചര്യം വിലയിരുത്തിയതിന്റേയും അടിസ്ഥാനത്തിൽ, കേരള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് പ്രകാരം കടുവയെ പിടികൂടുന്നതിനുള്ള പ്രത്യേക നടപടികൾ സ്വീകരിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി 2026 ജൂൺ 21-ന് കടുവ ആക്രമിച്ച് കൊന്ന പശുക്കിടാവിനെ ഉപയോഗിച്ച് ചിറമുല മേഖലയിൽ കൂട് സ്ഥാപിച്ചു. തുടർന്ന് 2026 ജൂൺ 24-ന് പുലർച്ചെ ആക്രമണകാരിയായ കടുവ കൂടിനുള്ളിൽ അകപ്പെടുകയായിരുന്നു. കടുവയെ വിദഗ്ധ പരിശോധനയ്ക്കും തുടർ ചികിത്സയ്ക്കുമായി കുപ്പാടിയിലെ അനിമൽ ഹോസ്പൈസ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.

