മാനന്തവാടി ടൗണിലെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തും കെഎസ്ആർടിസി ബസുകളിലും വനിതാ യാത്രക്കാരുടെ സ്വർണ്ണമാലകൾ നഷ്ടപ്പെടുന്നത് പതിവാകുന്നു. ഒരാഴ്ചയ്ക്കിടെ മൂന്ന് സ്ത്രീകളിൽ നിന്നായി പത്ത് പവനിലധികം തൂക്കം വരുന്ന സ്വർണ്ണമാലകളാണ് നഷ്ടപ്പെട്ടത്.
കൊട്ടിയൂർ ഉത്സവവുമായി ബന്ധപ്പെട്ട് തിരക്കുള്ള സമയത്താണ് ആദ്യത്തെ രണ്ട് ആഭരണങ്ങൾ നഷ്ടപെട്ടത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ ആറരപവൻ്റെ മാലയും സമാനമായ രീതിയിൽ നഷ്ടപ്പെട്ടു. ഉത്സവത്തിരക്കും ബസുകളിലെ തിരക്കും മുതലെടുത്ത് ചിലർ ദുരുപയോഗം ചെയ്യുന്നതായാണ് സൂചന. തുടർച്ചയായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ബസ് യാത്രക്കാരായ വനിതകൾ അതീവ ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
തിരക്കുള്ള സ്ഥലങ്ങളിലും ബസുകളിലും ആഭരണങ്ങൾ ശ്രദ്ധിക്കണമെന്നും സംശയസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കൂടാതെ ബസ് കണ്ടക്ടർമാർ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും, യാത്രക്കാരെ ബോധവത്കരിക്കാൻ ശ്രമിക്കണമെന്നും പോലീസ് അറിയിച്ചു. ടൗണിലും ബസ് സ്റ്റാൻഡ് പരിസരങ്ങളിലും പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

