രാസലഹരിക്കടത്തിലും വില്‍പ്പനയിലും കേരളത്തില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിക്കുന്നു

കേരളത്തില്‍ മാരകരാസലഹരി കടത്തിലും വില്‍പ്പനയിലും സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നതായി സമീപകാല പോലീസ് നടപടികള്‍ വ്യക്തമാക്കുന്നു. മുന്‍കാലങ്ങളില്‍ രാസലഹരി കേസുകളില്‍ പ്രതികളില്‍ ഭൂരിഭാഗവും പുരുഷന്മാരായിരുന്നെങ്കിലും, ഇപ്പോള്‍ സ്ത്രീകള്‍ നേരിട്ടും സംഘങ്ങളുമായി ചേര്‍ന്നും ലഹരിക്കടത്ത്, വിതരണം, സൂക്ഷിപ്പ് എന്നിവയില്‍ സജീവമാകുന്ന പ്രവണത നിയമപാലകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

 

സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി തുടങ്ങിയ മാരക ലഹരിവസ്തുക്കളുമായി സ്ത്രീകള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ അടുത്തകാലത്ത് വര്‍ധിച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍, സുഹൃത്ത് ശൃംഖലകള്‍, ഓണ്‍ലൈന്‍ മസാജിങ് ആപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് പല ഇടപാടുകളും നടക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

 

ലഹരി കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നതിലൂടെ പോലീസിന്റെ സംശയം ഒഴിവാക്കാനാകുമെന്ന കണക്കുകൂട്ടലാണ് മാഫിയകള്‍ക്കുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ചില കേസുകളില്‍ സാമ്പത്തിക പ്രതിസന്ധിയും ലഹരി ഉപയോഗത്തിന്റെ അടിമത്തവുമാണ് സ്ത്രീകളെ ഈ രംഗത്തേക്ക് നയിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസ്, എക്‌സൈസ് വകുപ്പ്, നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവ സംയുക്തമായി രഹസ്യാന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നഗരപ്രദേശങ്ങളിലുമാണ് പ്രത്യേക നിരീക്ഷണം. ലഹരി ശൃംഖലയുടെ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ ആശയവിനിമയവും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ലഹരി മാഫിയയില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാളിത്തം നിയമ-സാമൂഹിക തലങ്ങളില്‍ ഗുരുതര വെല്ലുവിളിയാണെന്ന് സാമൂഹിക പ്രവര്‍ത്തകരും വിദഗ്ധരും അഭിപ്രായപ്പെടുന്നു. കുടുംബങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ജാഗ്രതയും യുവജനങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണവും ശക്തമാക്കേണ്ടത് അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *