ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. വടക്കന്‍ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയ്ക്ക് ശേഷം താത്കാലികമായി അടങ്ങിയ മഴ മുന്നറിയിപ്പുകളാണ് ന്യൂനമര്‍ദ രൂപീകരണത്തോടെ വീണ്ടും സജീവമായിരിക്കുന്നത്.

 

മഴ മുന്നറിയിപ്പിനൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് വിവിധ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ അടിച്ചു വീശാന്‍ സാധ്യതയുണ്ട്. തീരശോഷണത്തിനും സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍ ഉള്ളവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കേണ്ടതാണ്. തിരമാലകള്‍ ശക്തമാകുന്ന സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും മറ്റ് പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!