തിരുവനന്തപുരം:ഇടനിലക്കാരെ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. സെപ്റ്റംബര്‍ 21 മുതല്‍ 60 പരിവാഹന്‍ സേവനങ്ങള്‍ക്ക് ആധാര്‍ ഒടിപി നിര്‍ബന്ധമാക്കി. നിലവില്‍ 21 സേവനങ്ങള്‍ക്കാണ് ആധാര്‍ നിര്‍ബന്ധമായിട്ടുള്ളത്. മലപ്പുറത്തെ ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്റെ മരണത്തിന് പിന്നാലെ ഏജന്റുകള്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഏജന്റുമാരെ ഒഴിവാക്കാന്‍ തീരുമാനമെടുത്തിരിക്കുന്നത്.
തന്റെ ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനായി ഷൗക്കത്ത് മാസങ്ങളോളം ഓഫിസ് കയറിയിറങ്ങിയെന്നും ഏജന്റുമാര്‍ വഴി അല്ലാതെ നേരിട്ട് അപേക്ഷിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം ഫിറ്റ്നസ് നിഷേധിച്ചുവെന്നുമായിരുന്നു ആരോപണം. ഇത് ചര്‍ച്ചയായതിന് പിന്നാലെയാണ് ഇടനിലക്കാരെ ഒഴിവാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്.
ജില്ലാ മോട്ടോര്‍ വെഹിക്കിള്‍ ഓഫിസുകള്‍ ഭരിക്കുന്നത് ഏജന്റുമാരാണെന്നായിരുന്നു ആരോപണം. പുതിയ മാറ്റത്തോടെ 60 സേവനങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത ഫോണിലേക്ക് വരുന്ന ഒടിപികള്‍ നല്‍കേണ്ടതായി വരും. ആധാറോ വ്യക്തികളുടെ സാന്നിധ്യമോ ആവശ്യമില്ലാതിരുന്നതിനാല്‍ മുമ്പ് പല സേവനങ്ങളും പൂര്‍ണമായും ഏജന്റുമാരെ ഏല്‍പ്പിക്കുകയായിരുന്നു പതിവ്.
വാഹൻ (വാഹന സംബന്ധമായ സേവനങ്ങൾ), സാരഥി (ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ സേവനങ്ങൾ) പോർട്ടലുകൾ വഴി മോട്ടോർ വാഹന വകുപ്പ് 60-ഓളം സേവനങ്ങൾ നൽകുന്നുണ്ട്. ഇതിൽ 21 സേവനങ്ങൾ നിലവിൽ നേരിട്ട് ഓഫീസിൽ എത്തേണ്ടതില്ലാത്ത സേവനങ്ങളാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴിയുള്ള ഒടിപി പരിശോധനയിലൂടെ അപേക്ഷകർക്ക് പൂർണമായും ഓൺലൈനായി അപേക്ഷിക്കാം. എന്നാൽ ശേഷിക്കുന്ന സേവനങ്ങൾക്ക് കൃത്യമായ ഒടിപി പരിശോധനയില്ലാത്തതിനാൽ സാധാരണക്കാരായ അപേക്ഷകരെ ചില അനധികൃത വ്യക്തികളും ഇടനിലക്കാരും ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു.
സമയക്കുറവ് കൊണ്ടോ അപേക്ഷാ നടപടികളുടെ സങ്കീർണ്ണത കൊണ്ടോ പല അപേക്ഷകരും ഏജന്റുമാരെ ആശ്രയിക്കാറുണ്ട്. എന്നാൽ ചില ഏജന്റുമാർ അപൂർണ്ണമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ബോധപൂർവ്വം അപേക്ഷകൾ വൈകിപ്പിക്കുകയും പിന്നീട് ഇത് വേഗത്തിലാക്കി തരാം എന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്യുന്നത് പതിവാണെന്ന് എംവിഡി പറയുന്നു. ഈ പ്രശ്നത്തിന് പരിഹാരമായി ശേഷിക്കുന്ന എല്ലാ പരിവാഹൻ സേവനങ്ങളും കൂടി ഫേസ്ലെസ്സ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റുകയാണെന്ന് എംവിഡി അറിയിച്ചു.
