പുൽപ്പള്ളി:പുല്‍പ്പള്ളിയിലെ ദേശസാല്‍കൃത ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തി ജീവനക്കാരന്. സ്വര്‍ണ്ണ പണയ സെക്ഷനിലെ ജീവനക്കാരന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. ബാങ്ക് അധിക്യതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്.
സ്വര്‍ണ്ണ പണയ സെക്ഷനിലെ ജീവനക്കാരന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. അഞ്ച് വായ്പകളിലായി 28.9 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണ്ണ വായ്പ സെക്ഷനിലെ ജീവനക്കാരന് തന്റെ സുഹൃത്തുക്കളുടെ പേരില്‍ ബാങ്കില്‍ മുക്കുപണ്ടം പണം വെച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് ബാങ്കിന്റെ സോണല്‍ അധികൃതര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് കണ്ടെത്തിയതോടെ ജീവനക്കാരനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
ബാങ്കില്‍ അടുത്തിടെ നടന്ന റീ അപ്രൈസറിലാണ് മുക്കുപണ്ട പണയ തട്ടിപ്പ് കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിലാണ് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തിയുള്ള വായ്പകള്‍ എടുത്തിട്ടുള്ളത്. ബാങ്കില്‍ ജോലി ചെയ്യുന്നതിനാല്‍ തന്റെ പേരില്‍ സ്വര്‍ണം പണയം വെക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ജീവനക്കാരന്, സുഹൃത്തുക്കളെ ഉപയോഗിച്ച് വായ്പ എടുപ്പിച്ചത്.
പണയം വെക്കാനുപയോഗിച്ചത് മുക്കുപണ്ടമാണെന്നതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് തട്ടിപ്പിനിരയായവര്‍ പറയുന്നത്. പുല്‍പ്പള്ളി ശാഖയില്‍ പണയംവെച്ച എല്ലാ സ്വര്‍ണവും വായ്പകളും സുരക്ഷിതമാണെന്നും ഇടപാടുകാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ബാങ്ക് അധികൃതര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമാക്കിയതായി പുല്പള്ളി പോലീസ് പറഞ്ഞു

