ദില്ലി: ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽന്നു വന്ന 28-കാരി എബോള പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചശേഷം ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലായിരുന്നു. നേരിയ ശരീരവേദനയൊഴിച്ചാൽ യുവതിക്ക് വ്യക്തിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
അതേസമയം പ്രോട്ടോക്കോളിന്റെ ഭാഗമായി, 48 മണിക്കൂറിന് ശേഷം വീണ്ടും യുവതിയുടെ സാംപിൾ പരിശോധന നടക്കും. യുവതി ഇതുവരെ മറ്റ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ലെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു. വീണ്ടും പരിശോധന നടത്തിയ ശേഷം തീരുമാനമെടുക്കുമെന്നും മേലുദ്യോഗസ്ഥരുടെ അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ ഉണ്ടായ രോഗബാധയെത്തുടർന്ന് എബോളയുടെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ജാഗ്രത മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനങ്ങളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ജനം പരിഭ്രാന്തരാകരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്രം കർശന നിർദേശം നൽകി.

