തിരുവനന്തപുരം: ഓഫീസിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ച് യുവതിയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചയാളെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം ചെക്കാലമുക്ക് ‘സിന്ധു ഭവനിൽ’ രാഹുൽ പി അശോക് (38) ആണ് പിടിയിലായത്. ചെക്കാലമുക്കിൽ ഇയാൾ നടത്തുന്ന പ്രിന്‍റിങ് സ്ഥാപനത്തിലാണ് സംഭവം നടന്നത്. സ്ഥാപനത്തിലെ ശുചിമുറിയിലെ വേസ്റ്റ് ബിന്നിനുള്ളിൽ പവർ ബാങ്കുമായി ഘടിപ്പിച്ച നിലയിൽ ഒളിക്യാമറ ഓൺ ചെയ്തു വെച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചത്. ശുചിമുറി ഉപയോഗിക്കാനെത്തിയ പുല്ലമ്പാറ സ്വദേശിനിയായ യുവതിയുടെ ദൃശ്യങ്ങളാണ് ഇയാൾ പകർത്താൻ ശ്രമിച്ചത്.
എന്നാൽ വേസ്റ്റ് ബിന്നിലിരുന്ന ക്യാമറ യുവതിയുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. മാർച്ചിൽ നടന്ന സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യത്തിനായി നിരന്തരം ശ്രമിച്ചുവരികയായിരുന്നു. കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടർന്നാണ് ശ്രീകാര്യം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ മാൻഡ് ചെയ്തു.

