രാജ്യത്ത് ഇ20 പെട്രോൾ നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കിടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ വിശദീകരണവുമായി രംഗത്തെത്തി. E20 ഇന്ധനത്തിലേക്ക് മാറുന്നതിന് മുമ്പ് വിപുലമായ ശാസ്ത്രീയ പഠനങ്ങളും സാങ്കേതിക പരിശോധനകളും നടത്തിയിരുന്നുവെന്നും, ഏകദേശം 23 കോടി വാഹനങ്ങളിൽ നടത്തിയ വിലയിരുത്തലിൽ ഇ20 മൂലമുള്ള എഞ്ചിൻ തകരാറോ അസാധാരണമായ കേടുപാടുകളോ കണ്ടെത്തിയിട്ടില്ലെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പറയുന്നു.
E20 പെട്രോൾ നടപ്പാക്കിയതോടെ എഞ്ചിൻ കേടാകുന്നു, മൈലേജ് കുറയുന്നു, വാഹനത്തിന്റെ പ്രകടനം മോശമാകുന്നു തുടങ്ങിയ പരാതികൾ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഔദ്യോഗിക നിലപാട് വീണ്ടും വ്യക്തമാക്കിയത്.
പ്രീമിയം പെട്രോൾ ഇപ്പോഴും എത്തനോൾ രഹിതം
രാജ്യത്ത് വിൽക്കുന്ന സാധാരണ പെട്രോളിൽ പരമാവധി 20 ശതമാനം എത്തനോൾ കലർത്തിയ ഇ20 ഇന്ധനമാണ് ലഭ്യമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു. എന്നാൽ പ്രീമിയം പെട്രോളിന് ഇത് ബാധകമല്ല. ഇന്ത്യൻ ഓയിലിന്റെ എക്‌സ്.പി 100, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പവർ 100, ഭാരത് പെട്രോളിയത്തിന്റെ സ്പീഡ് 100 എന്നീ പ്രീമിയം ഇന്ധനങ്ങളിൽ എത്തനോൾ ചേർക്കുന്നില്ല. ഇവ പൂർണമായും ഇ0 വിഭാഗത്തിൽപ്പെടുന്നതാണെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ ഇത്തരം പ്രീമിയം ഇന്ധനത്തിന്റെ വിൽപ്പന രാജ്യത്തെ ആകെ പെട്രോൾ വിൽപ്പനയുടെ വെറും 0.5 ശതമാനം മാത്രമാണെന്നും മന്ത്രാലയം അറിയിച്ചു
