തിരുവനന്തപുരം: കേരളത്തിൻ്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിർണ്ണായക നീക്കങ്ങൾ ആരംഭിച്ചു. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച റിപ്പോർട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് സമർപ്പിച്ചു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു വ്യക്തിയുടെ പേര് മാത്രം റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. രാഹുൽ ഗാന്ധി നിലവിൽ ഹരിയാനയിലായതിനാൽ, അദ്ദേഹം മടങ്ങിയെത്തിയ ശേഷം മാത്രമേ റിപ്പോർട്ടിൽ വിശദമായ ചർച്ചകൾ നടക്കുകയുള്ളൂ. ഇതോടെ സത്യപ്രതിജ്ഞാ നടപടികൾ ഇനിയും വൈകാനുള്ള സാധ്യതയേറി.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കാനായി കേരളത്തിലെ പ്രമുഖ നേതാക്കളെ ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് തന്നെ ഡൽഹിക്ക് തിരിക്കും. കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിലുള്ളതിനാൽ നേതാക്കളുമായി ഹൈക്കമാൻഡ് നേരിട്ട് ചർച്ച നടത്തും. ഓരോ പക്ഷവും തങ്ങളുടെ അവകാശവാദങ്ങളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമവായമുണ്ടാക്കുക എന്നത് കേന്ദ്ര നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്. ഗ്രൂപ്പ് പോര് പരസ്യമായത് ഹൈക്കമാൻഡിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.




