രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം

ന്യൂ ഡൽഹി :പാസ്പോർട്ട് അപേക്ഷാ ഫീസുകളിലും കുട്ടികളുടെ പാസ്പോർട്ടിന്റെ കാലാവധിയിലും നിർണായക മാറ്റങ്ങൾ വരുത്തി വിദേശകാര്യ മന്ത്രാലയം പാസ്പോർട്ട് (ഭേദഗതി) ചട്ടങ്ങൾ പുറത്തിറക്കി. ജോയിന്റ് സെക്രട്ടറിയും ചീഫ് പാസ്പോർട്ട് ഓഫീസറുമായ ബി.എസ്. മുബാറക് ഒപ്പുവെച്ച പുതിയ ചട്ടങ്ങൾ സെപ്റ്റംബർ 15-ന് ഔദ്യോഗിക ഗെസറ്റിൽ പ്രസിദ്ധീകരിച്ച ഉടൻ തന്നെ പ്രാബല്യത്തിൽ വന്നു. പുതിയ ചട്ടപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അനുവദിക്കുന്ന 36 പേജുള്ള സാധാരണ പാസ്പോർട്ടിന്റെ കാലാവധി അഞ്ച് വർഷമായിരിക്കും അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെയോ ആയിരിക്കും. ഇതിൽ ഏതാണോ ആദ്യം വരുന്നത് അതായിരിക്കും പാസ്പോർട്ടിന്റെ കാലാവധി.

 

ഫാന്റേഷണൽ പാസ്പോർട്സ് റൂൾസ് 1980-ൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പാസ്പോർട്ട് അപേക്ഷകർക്ക് കൂടുതൽ വ്യക്തത നൽകുന്നതിനായി കഴിഞ്ഞ ജൂണിലും ഈ ചട്ടങ്ങളിൽ ഭേദഗതികൾ വരുത്തിയിരുന്നു. ജൂലൈ ഒന്നു മുതൽ രാജ്യത്ത് പുതിയ പാസ്പോർട്ട് ഫീസുകൾ നിലവിൽ വന്നിരുന്നു. പുതിയ പുനഃക്രമീകരിച്ച ഫീസുകൾ പ്രകാരം മുതിർന്നവരുടെ പുതിയ അല്ലെങ്കിൽ പുതുക്കിയ പാസ്പോർട്ടിനുള്ള നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. സാധാരണ വിഭാഗത്തിലുള്ള 36 പേജുള്ള പാസ്പോർട്ടിന് നിലവിലുണ്ടായിരുന്ന 1,500 രൂപ എന്നത് 2,500 രൂപയായി ഉയർത്തി. 60 പേജുള്ള പാസ്പോർട്ടിന് 2,000 രൂപ എന്നുണ്ടായിരുന്നത് 3,500 രൂപയാക്കി മാറ്റിയിട്ടുണ്ട്.

 

തത്കാൽ സേവനങ്ങൾക്കും ഫീസ് നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 36 പേജുള്ള തത്കാൽ പാസ്പോർട്ടിന് ഇനി 3,500 രൂപയ്ക്ക് പകരം 5,000 രൂപ നൽകേണ്ടി വരും. 60 പേജുള്ള തത്കാൽ പാസ്പോർട്ടിന്റെ ഫീസ് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും, 60 പേജുള്ള പാസ്പോർട്ട് തത്കാൽ വഴി മാറ്റി വാങ്ങുന്നതിനുള്ള ഫീസ് 5,500 രൂപയിൽ നിന്ന് 8,500 രൂപയായും വർദ്ധിപ്പിച്ചു. കുട്ടികളുടെ കാര്യത്തിൽ, സാധാരണ വിഭാഗത്തിലുള്ള 36 പേജുള്ള പുതിയതോ പുതുക്കുന്നതോ ആയ പാസ്പോർട്ടിന് 1,000 രൂപയിൽ നിന്ന് 1,750 രൂപയായാണ് വർദ്ധിപ്പിച്ചത്. കുട്ടികളുടെ തത്കാൽ പാസ്പോർട്ടിന് 3,000 രൂപ ഈടാക്കും

 

. പുതിയ അപേക്ഷകൾ നൽകുന്ന 8 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും നിലവിലുള്ള 10 ശതമാനം ഇളവ് തുടരുമെന്നും മന്ത്രാലയം അറിയിച്ചു. എന്നാൽ പാസ്പോർട്ട് പുതുക്കുന്ന (reissue) കേസുകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. പുതിയ നിരക്കുകൾ പുതിയ പാസ്പോർട്ട് അപേക്ഷകൾ, പുതുക്കൽ, തത്കാൽ സേവനങ്ങൾ, കേടായതോ നഷ്ടപ്പെട്ടതോ ആയ പാസ്പോർട്ടുകൾ മാറ്റി വാങ്ങൽ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പി.സി.സി) തുടങ്ങി എല്ലാ വിഭാഗങ്ങൾക്കും ബാധകമായിരിക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!